നെടുമങ്ങാട്: വീട് വാടകക്കെടുത്ത് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തി വന്നയാളെ എക്സൈസ് പിടികൂടി. മുണ്ടേല കൊക്കോതമംഗലം ഉമേഷ് ഭവനിൽ വാടകക്ക് താമസിക്കുന്ന 35 വയസുള്ള റോബിൻ രാജിനെയാണ് വില്പനക്കായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായവുമായി പിടികൂടിയത്. ബക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന 220 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി ആർ സുരൂപിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് റെയിഡ് നടത്തിയത്.
പിടിക്കപ്പെടാതിരിക്കാനായി ഇയാൾ വാടകക്ക് താമസിക്കുന്ന പ്രദേശത്ത് വില്പനനടത്താതെ തിരുവനന്തപുരത്തെ തീരദേശ പ്രദേശങ്ങളായ വേളി, വള്ളക്കടവ്, ബീമാപള്ളി, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ ലിറ്ററിന് 700 രൂപ നിരക്കിൽ രഹസ്യമായി വില്പന നടത്തുകയാണ് ചെയ്തിരുന്നത്. ദിവസേന 15 ലിറ്ററോളം ചാരായം ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിൽ വില്പന നടത്തുമെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട് .
പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എ.നവാസ്, പ്രിവന്റ്റീവ് ഓഫീസർ നാസറുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജുമുദീൻ, ഷജിം, ശ്രീകേഷ് , ഷജീർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. വിവിധ അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതു ജനങ്ങൾക്ക് 9400069405, 04722802227 എന്നീ നമ്പരുകളിൽ പരാതികൾ അറിയിക്കാവുന്നതാണ്.