ചെറുന്നിയൂരിൽ വ്യാപകമായ രീതിയിൽ നടന്ന് വന്നിരുന്ന അനധികൃത ചെങ്കല്ല് ഖനനം പോലീസ് പിടികൂടി.ചെറുന്നിയൂർ പഞ്ചായത്തിലാണ് പുറം ലോകം അറിയാതെ വർഷങ്ങളായി ചെങ്കല്ല് ഖനനം നടന്ന് വന്നിരുന്നത്. ചെറുന്നിയൂർ- ചെമ്മരുതി പഞ്ചായത്ത് അതിർത്തി മേഖലയിൽ വർക്കല ബ്ലോക്ക് ഓഫീസിന് എതിർവശത്തായി സ്ഥിതിചെയ്യുന്ന മലയിലാണ് ഖനനം നടന്ന് വന്നുരുന്നത്. ചെങ്കല്ല് മുറിക്കുന്നതിന് ആവശ്യമായ കട്ടിങ് മെഷീനും ഡ്രില്ലിംഗ് മെഷീനും ഉൾപ്പെടെയുള്ള യന്ത്ര സാമഗ്രികളുടെ സഹായത്തോടെ വൻ തോതിൽ നടന്ന് വന്നിരുന്ന ഖനനമാണ് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. 5 ഏക്കറോളം ചുറ്റളവിൽ ആണ് ഖനനം നടത്തി വന്നിരുന്നത്. ഇരുപത്തിഅയ്യായിരത്തോളം വെട്ടുകല്ലുകൾ അനധികൃത വിൽപ്പനയ്ക്കായി തയ്യ്യാറാക്കി സൂക്ഷിച്ച നിലയിൽ ആയിരുന്നു. മാർക്കറ്റിൽ 35 രൂപ നിരക്കിനാണ് വിൽപ്പന നടത്തി വന്നിരുന്നത്. യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് വർഷങ്ങളായി ഖനനം നടന്നിരുന്നത്. കല്ലുകൾ കടത്തി കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള രഹസ്യ റോഡുകളും കരാറുകാർ തന്നെ പ്രദേശത്ത് നിർമ്മിച്ചിട്ടുണ്ട്. പരിസരത്ത് ജനവാസം ഇല്ലാത്തത് കൊണ്ട് തന്നെ വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല. പ്രദേശത്തെ വസ്തു അനധികൃത ഖനനത്തിനായി കരാർ എടുത്തു ചെയ്തുവരുന്ന വൻലോബികൾ ഇതിന് പിന്നിൽ ഉണ്ട് എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
വർക്കല താലൂക്ക് തഹസിൽദാർ സ്ഥലത്തെത്തി ഖനനത്തിന് സ്റ്റോപ്പ്മെമ്മോ നൽകിയിട്ടുണ്ട്. പോലീസ് യന്ത്രസമഗ്രികളും ചെങ്കല്ല് കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു . നടപടികൾ പൂർത്തിയാക്കി ജില്ലാ കളക്ടർ ക്ക് റിപ്പോർട്ട് സമർപ്പിക്കും എന്ന് വർക്കലാ സിഐ സനോജ് എസ് അറിയിച്ചു.