കിഴുവിലം : കിഴുവിലത്ത് നിർമാണം പൂർത്തിയാക്കിയ വീട്ടിൽ ഉടമസ്ഥർക്ക് മുൻപേ സാമൂഹിക വിരുദ്ധർ രാത്രി കാലത്ത് താമസമാക്കി. കിഴുവിലം രണ്ടാം വാർഡ് പറയത്ത്കോണം നാഗശ്രീ ഭവനിൽ രാമചന്ദ്രൻ ചെട്ടിയാരുടെ പുതിയ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹിക വിരുദ്ധർ താവളമാക്കിയത്. നിർമാണം പൂർത്തിയായി അടുത്ത മാസം പാലുകാച്ചൽ ചടങ്ങിന് തയ്യാറെടുക്കവെയാണ് ഈ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടാകുന്നത്.
സാമൂഹിക വിരുദ്ധരുടെ ശല്യം ഇവിടെ പതിവായത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം രാത്രി 8അര വരെ രാമചന്ദ്രൻ ചെട്ടിയാരും ഭാര്യയും ഈ വീട്ടിൽ ഉണ്ടായിരുന്നു. തുടർന്ന് അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് മടങ്ങി. രാവിലെ വന്ന് നോക്കുമ്പോഴാണ് പുതിയ വീടിന്റെ അവസ്ഥ കാണുന്നത്.
വീടിന് മുന്നിലെ പുതിയ ഗേറ്റ് കുത്തി കീറി നശിപ്പിച്ച നിലയിലും വീട്ടിനകത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക് അടിച്ചു തകർത്ത നിലയിലുമാണ് കണ്ടത്. കൂടാതെ തെങ്ങിൽ നിന്നും കരിക്കടത്ത് അത് അവിടെ തന്നെ ഇരുന്ന് കുടിച്ചതായും വ്യക്തമായി. എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് രാമചന്ദ്രൻ ചെട്ടിയാരും കുടുംബവും.
ഈ പ്രദേശത്ത് നാളുകളായി സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടെങ്കിലും അവരുടെ ആക്രമണം ഭയന്ന് വാ തുറക്കാനാകാതെ കഴിയുകയാണ് പ്രദർശവാസികൾ. പുതിയ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ രാമചന്ദ്രൻ ചെട്ടിയാർ ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.