സിപിഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി ഭിന്നശേഷിക്കാരായ ദമ്പതികളായ സുരേഷിനും അനുവിനും നിർമിച്ച വീടിന്റെ താക്കോൽദാനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു.
സിപിഐഎം ഇതുവരെ 1040 വീടുകൾ പാവങ്ങൾക്കായി നിർമിച്ചുനൽകി. മറ്റ് പാർടികൾക്ക് സാധിക്കാത്ത കാര്യം ഏറ്റെടുത്ത് നടപ്പാക്കുന്ന പാർടിയാണ് സിപിഐ എം. കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും വാസയോഗ്യമായ വീട് എന്ന ദൗത്യമാണ് പാർടി ഏറ്റെടുത്തിട്ടുള്ളത്. രണ്ടാം എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ എല്ലാ മനുഷ്യർക്കും വാസയോഗ്യമായ ഇടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പുറമെ പാർടിയും ബഹുജനസംഘടനകളും ഈ ദൗത്യം ഏറ്റെടുക്കണം.
സിപിഐ എമ്മിന്റെ പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം വേണം എന്നാണ് തീരുമാനം. ജനങ്ങളുടെ ജീവിത സൗകര്യം വർധിപ്പിക്കാനുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും. സാധാരണക്കാരന്റെ സുഖത്തിലും ദുഃഖത്തിലും പാർടി പങ്കാളിയാകും. സാമൂഹ്യനീതി ഉറപ്പാക്കി സമഗ്രവികസനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വികസിത കേരളം സൃഷ്‌ടിക്കുമ്പോൾ അതിന് പശ്ചാത്തല സൗകര്യം ഉറപ്പാക്കണം.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങൾ കേരളത്തിൽ വരണം. അതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു അധ്യക്ഷനായി.