കടയ്ക്കാവൂർ : വഴിയാത്രക്കാരുടെ മാലപൊട്ടിച്ച പ്രതി അറസ്റ്റിൽ.അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം മുരുക്കും വിളാകത്ത് വീട്ടിൽ നിന്നും ചെക്കാലവിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന സുനുവിനയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് അഞ്ചിന് രാവിലെ 11 മണിക്ക് വക്കം സൊസൈറ്റി ഗോഡൗണിന് സമീപത്തുള്ള വക്കം റൂറൽ ഹെൽത്ത് സെന്ററിലേക്ക് പോകുന്ന ഇടവഴിയിലൂടെ നടന്നു പോയ വക്കം സ്വദേശിനി 75 വയസ്സുള്ള ശാന്തകുമാരിയുടെ മാലപൊട്ടിച്ച് ഒളിവിൽ പോയ പ്രതിയാണ് സുനു.
മാലപൊട്ടിച്ച ഇട റോഡിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ പരിസരപ്രദേശത്തുള്ള സിസിടിവികളും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച അമ്പതോളം വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ഓറഞ്ചും വെള്ളയും നിറത്തിലുള്ള ഡിയോ സ്കൂട്ടർ വാഹനമാണെന്നുള്ള അടയാള വിവരങ്ങൾ ലഭിച്ചത് പ്രകാരം ആർടിഒ യുമായി ബന്ധപ്പെട്ട് ഉടമയുടെ മൊബൈൽഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് കടയ്ക്കാവൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പ്രതി ജില്ല വിട്ട് നിരവധി സ്ഥലങ്ങളിൽ സന്ദർശിച്ചു തിരിച്ച് ട്രെയിനിൽ വന്നിറങ്ങിയ സമയത്താണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.പ്രതിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച മാലയുടെ താലി കണ്ടെടുത്തു.പ്രതി ഉപയോഗിച്ചിരുന്ന മോട്ടോർസൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു.
വർക്കല ഡിവൈഎസ്പി നിയാസിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ് വിയുടെ നേതൃത്വത്തിൽ എസ്ഐ ദീപു, മാഹിൻ, എഎസ്ഐ ശ്രീകുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്,ജ്യോതിഷ് കുമാർ,അനീഷ്, സിപിഒമാരായ ബിജു, സുജിൽ, ഡാനി,ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.