പൊന്മുടി : പൊന്മുടിയിൽ ചത്തനിലയിൽ കണ്ട പുള്ളിപ്പുലിയുടെ തലയ്ക്കേറ്റ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൈദ്യുതത്തൂണിൽ കയറിയ കുരങ്ങനെ പിടിക്കാൻ കയറിയപ്പോൾ പുലി അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് കരുതുന്നത്.പ്രാണരക്ഷാർഥം വൈദ്യുതക്കമ്പിയിൽപിടിച്ച കുരങ്ങനെ പിടികൂടിയ പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണതാകാം അപകടകാരണം. വീഴ്ചയിൽ പുള്ളിപ്പുലിയുടെ തലയിടിച്ച് ആഴത്തിൽ മുറിവുണ്ടായി. ഈ മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പുള്ളിപ്പുലിയുടെ ശരീരത്തിൽ ചെറിയ തോതിൽ വൈദ്യുതാഘാതവുമേറ്റു. പാലോട് വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സ്വപ്ന സൂസൺ എബ്രഹാം, ഡോ. അബീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.പൊന്മുടി വനമേഖലയിൽ പുള്ളിപ്പുലിയെ കാണുന്നത് ആദ്യമായാണ്. നേരത്തെ ബോണക്കാട് വനമേഖലയിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കണ്ടെത്താനായില്ല.