വർക്കല: ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലോചിതമായി മതത്തെ ഗുരു പരിഷ്കരിച്ചു. വർക്കല ദക്ഷിണേന്ത്യയിലെ കാശിയാണെന്നും രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന തന്റെ വികസന നയം ഗുരുചിന്തയുടെ ഭാഗമാണെന്ന് പറഞ്ഞ മോദി ഗുരുദര്‍ശനം മനസിലാക്കിയാല്‍ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. കാലത്തിനു മുൻപേ സഞ്ചരിച്ച ദീർഘദർശിയായിരുന്നു ഗുരു. ഗുരുദർശനങ്ങൾ പൂർണമായി ഉൾക്കൊണ്ടാൽ ഭാരതം അജയ്യമാകുമെന്നും മോദി പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ സങ്കൽപത്തിൽ രൂപമെടുത്ത മതമഹാപാഠശാലായ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലി, ശിവഗിരി തീർഥാടനത്തിന്റെ നവതി എന്നിവയുടെ ഒരു വർഷം നീളുന്ന ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമിമാരും ഭാരവാഹികളും സന്നിഹിതരായിരുന്നു. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്.