ആറ്റിങ്ങൽ : എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരെയും യാത്രക്കാർക്ക് നേരെയും തെറിവിളി നടത്തിയ സംഘത്തെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. പുലർച്ചെ ഒരു മണിയോടെ കല്ലമ്പലത്തു നിന്നും കയറിയ ഒരു പുരുഷനും നാല് സ്ത്രീകളും ഉൾപ്പെട്ട സംഘമാണ് ബസ്സിൽ ബഹളം വെച്ചത്. കെഎസ്ആർടിസി ജീവനക്കാരുടെ പരാതിയിന്മേലാണ് ആറ്റിങ്ങൽ പോലീസ് നടപടി എടുത്തത്. ഇവർ എറണാകുളം സ്വദേശികളാണെന്നാണ് വിവരം.
ബസിൽ കയറിയ ഉടനെ വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന സംഘം ഇരിക്കാൻ സീറ്റ് ആവശ്യപ്പെടുകയും ബസിനുള്ളിൽ ബഹളം വച്ചും അസഭ്യങ്ങൾ വിളിച്ചും യാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിച്ചു. എന്നാൽ യാത്രക്കാർ സീറ്റ് ഒഴിഞ്ഞു കൊടുത്തിട്ടും അതിൽ ഇരിക്കുവാൻ തയ്യാറാകാതെ വീണ്ടും മോശം പ്രകടനം നടത്തിയ സംഘത്തെയാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലും ഇവർ വലിയ ബഹളം വെച്ചും പോലീസുകാരോട് മോശമായി പെരുമാറിയും ബുദ്ധിമുട്ട് ഉണ്ടാക്കി.