ആര്യനാട് മത്സ്യച്ചന്തയിൽ കയറ്റിറക്ക് തൊഴിലാളികൾ ഏറ്റുമുട്ടി. കയറ്റിറക്കുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി.-എ.ഐ.ടി.യു.സി. തൊഴിലാളികൾ തമ്മിൽ തർക്കം ഉണ്ടാകുകയും തർക്കം മൂത്തതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു.ഐ.എൻ.ടി.യു.സി. തൊഴിലാളികളായ ഹക്കിം, സുഹമ്മദ്സാജിദ്, എ.ഐ.ടി.യു.സി. തൊഴിലാളികളായ പ്രേമൻ, ഹൈദ്രോസ്, അൻസാർ, ജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
നിലവിൽ ആര്യനാട് മത്സ്യമാർക്കറ്റിൽ ഐ.എൻ.ടി.യു.സി.ക്കാരാണ് കയറ്റിറക്ക് നടത്തിയിരുന്നത്. എന്നാൽ, ചൊവ്വാഴ്ച യൂണിയൻ ലേബർ ഓഫീസിൽ രജിസ്റ്റർചെയ്ത എ.ഐ.ടി.യു.സി. തൊഴിലാളികളും മാർക്കറ്റിൽ ജോലിക്കെത്തി. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.പുതുതായി എത്തിയവരെ പണിചെയ്യാൻ അനുദിക്കില്ലെന്ന നിലപാടിൽ എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ കൈയാങ്കളിയായി. ഇരുവിഭാഗത്തേയും നേതാക്കളുംകൂടി എത്തിയതോടെ രംഗം വഷളായി. തമ്മിൽത്തല്ലിയ തൊഴിലാളികളെ ആര്യനാട് പോലീസ് വിരട്ടിയോടിച്ചു.
ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ എൻ.ആർ.ജോസ്, നെടുമങ്ങാട് ലേബർ ഓഫീസർ എന്നിവർ സ്ഥലത്തെത്തി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. പരിക്കേറ്റ എ.ഐ.ടി.യു.സി. തൊഴിലാളികളെ ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . ഐ.എൻ.ടി.യു.സി. പ്രവർത്തകരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.