ചിറയിൻകീഴ് : വിയറ്റ്നാമിലെയും, തായ് ലന്റിലെയും പ്രധാന വിളയായ സ്വർഗ്ഗീയഫലമെന്ന വിശേഷണമുള്ള ഗാഗ് ഫലം കൗതുകമുണർത്തി ചിറയിൻകീഴിലും . പാലകുന്ന് കീഴേ വിളാകം മാടൻനട ക്ഷേത്രത്തിനു സമീപം പ്രിയ കോട്ടേജിൽ കുഞ്ഞുകൃഷ്ണൻ ആചാരിയുടെ മട്ടുപ്പാവിലാണ് ഗാഗ് പഴങ്ങൾ വിളഞ്ഞു നിൽക്കുന്നത്.
പത്തുസെന്റ് സ്ഥലവും വീടും മാത്രമുള്ള കൃഷ്ണൻ ആചാരി 1986 മുതൽ വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലും പലതരം കൃഷികൾ ചെയ്തു വരുന്നുണ്ട്. യാദൃശ്ചികമായാണ് ഗാഗ് പഴത്തെ കുറിച്ചും അതിന്റെ ഗുണഫലത്തെക്കുറിച്ചും അറിയാൻ ഇടയായത്. നാട്ടിൽ അറിയപ്പെടുന്ന ആട്ടോ മൊബൈൽ മെക്കാനിക്കാണ് കൃഷ്ണനാചാരി . ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ അങ്കമാലി സ്വദേശിയായ ജോജോയുടെ കൈവശം ഗാഗ് പഴത്തിന്റെ വിത്തുവിൽപ്പനയ്ക്കുണ്ടന്നറിഞ്ഞ് ജോജോയിൽ നിന്നും ആറു വിത്തു വാങ്ങി വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പാകിയെങ്കിലും ഒന്നു പോലും മുളച്ചിരുന്നില്ല. തുടർന്ന് ജോജോ നൽകിയ മുളപ്പിച്ച തൈകൾ നട്ടു പരീക്ഷിച്ചെങ്കിലും ഒരു തൈ മാത്രമാണ് പൂർണ്ണവളർച്ചയെത്തിയത്. ശ്രദ്ധയോടെ പരിപാലിച്ചതിന്റെ ഭാഗമായി ചെടി വളർന്ന് മൂന്നു മാസം പിന്നിട്ടതോടെ 850 ഓളം ചതുരശ്ര അടിയിലായി മട്ടുപ്പാവിലാകെ പടർന്ന് പന്തലിച്ച് പൂവ് വിടാരാൻ തുടങ്ങി. ദിവസേന ഇരുപതിലധികം പൂവ് വിടർന്നിരുന്നെങ്കിലും ഒന്നു പോലും കായ ആയിരുന്നില്ല. ഇതോടെ ഗാഗ് ചെടിയെ കുറിച്ച് കൂടുതൽ മനസിലാക്കാനായി യൂറ്റ്യൂബിലുൾപ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താൻ വളർത്തിയത് പെൺ ചെടിയാണന്ന് തിരിച്ചറിയുകയും സമാന രീതിയിൽ ഇത്തരം കൃഷി ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ ആലപ്പുഴ സ്വദേശി പ്രമോദ് ഗാഗ് കൃഷി വിജയകരമായി ചെയ്തു വരുന്നയാളാണന്ന് മനസിലാക്കി അദ്ദേഹത്തിൽ നിന്നും പത്തോളം ആൺ പൂവ് എത്തിച്ച് പരാഗണം നടത്തുകയും ഫലം കാണുകയുമായിരുന്നു. തുടർന്ന് അങ്കമാലി സ്വദേശി ജോജോ യിൽ നിന്ന് ഇരുപതോളം പൂവുകൾ കൂടി വാങ്ങി പരാഗണം നടത്തി വിജയിക്കുകയായിരുന്നു. നാലു നിറങ്ങളിലായാണ് ഗാഗ് പഴം പൂർണ്ണവളർച്ചയിലെത്തുക. ആദ്യ രണ്ടാഴ്ചയിൽ പച്ച നിറത്തിലും, തുടർന്ന് മഞ്ഞ നിറത്തിലും , മൂന്നാം ഘട്ടത്തിൽ ഓറഞ്ച് നിറത്തിലും അവസാന ഘട്ടത്തിലെത്തുന്നതോടെ ചുവപ്പ് നിറത്തിലുമായാണ് കാണപ്പെടുന്നത്. ഏകദേശം ഒന്നര മാസക്കാലം കൊണ്ട് ഫലം പൂർണ്ണവളർച്ചയിൽ ഭക്ഷ്യയോഗ്യമാകും.വിയറ്റ്നാമിന്റെ സ്വന്തം സ്വർഗ്ഗീയഫലമെന്ന വിശേഷണമുള്ള ഗാഗ് പഴത്തിന് നമ്മുടെ നാട്ടിൽ കിലോയ്ക്കു 1500 / – രൂപയോളമാണ് വില. നിരവധി ഔഷധ ഗുണമുള്ള ജീവകങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഗാഗ് ഫലം. ഇപ്പോൾ ഏകദേശം ഇരുപത്തിയഞ്ചോളം കായ്കൾ വിളഞ്ഞു പഴുക്കാൻ പാകമായി നിൽക്കുകയാണ് കൃഷ്ണനാശാരിയുടെ മട്ടുപ്പാവിൽ .