കല്ലമ്പലം: ചാത്തൻപാറ ബീവറേജസ് ഷോപ്പിൽ കയറി മോഷണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ, തോട്ടയ്ക്കാട് വാളക്കോട്ടുമലയിൽ ആതിര വിലാസത്തിൽ അജീഷും (24) സുഹൃത്ത് വാളക്കോട്ടുമല സ്വദേശിയായ 17 വയസ്സുകാരനുമാണ് അറസ്റ്റിൽ ആയത്.
ജൂലൈ 6ന് പുലർച്ചെയാണ് മോഷണം നടന്നത്. കൂട്ടുകാർക്ക് ബർത്ത് ഡേ സെലിബ്രഷൻ നടത്താൻ വേണ്ടിയാണ് അജീഷും 17 വയസ്സുകാരനും മോഷണം നടത്തിയത്. അജീഷ് കുട്ടിയെ ബീവറേജസ് ഷോപ്പിന്റെ പിറകിലുള്ള ബാത്ത് റൂമിന്റെ എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്യാനുള്ള ഹോളിലൂടെ അകത്തു കയറ്റിയാണ് മോഷണം നടത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും ബിയർ ബോട്ടിലുകളും ഉൾപ്പെടെ 11000 രൂപയുടെ മദ്യമാണ് മോഷ്ടിച്ചെടുത്തത്. അജീഷ് പുറത്തു നിന്ന് മദ്യക്കുപ്പികളും ബീയർ കുപ്പികളും വാങ്ങി ശേഖരിച്ച ശേഷം കുട്ടിയെ അതേ വഴിയിലൂടെ തന്നെ പുറത്തിറക്കി കടക്കുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ സ്റ്റാഫുകളാണ് മോഷണം നടന്നതായി ശ്രദ്ധിച്ചതും വിവരം പോലീസിൽ അറിയിച്ചതും. ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ നോക്കി അന്വേഷിച്ചു വരുന്നതിനിടെയാണ് കല്ലമ്പലം പോലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്നു വാളക്കോട്ടുമലയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിവൈഎസ്പി പി .നിയാസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രേംകുമാർ.കെ, എസ്ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, സനിൽ കുമാർ, എ.എസ്.ഐ സുനിൽകുമാർ, എസ്. സി. പി. ഒമാരായ, സുലാൽ,അജിത് കുമാർ,ഹരിമോൻ.ആർ, അനിൽകുമാർ സിപിഒ ഷംനാദ് , സേതു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.