ചിറയിൻകീഴ് : ചിറയിൻകീഴ്, മംഗലപുരം, കടയ്ക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതി പെരുങ്ങുഴി നാലുമുക്ക് വിശാഖം വീട്ടിൽ ശബരിനാഥ് (42) നെയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോം ജോർജിന്റെ ഉത്തരവ് പ്രകാരം തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ ഡി ഐ.പി.എസിന്റെയും ഗുണ്ട ആക്ട് റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീകാന്തിന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി ബിനു, ചിറയിൻകീഴ് എസ്.എച്ച്. ഒ ജി.ബി മുകേഷ്, എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
1997 ൽ പെരുംങ്ങുഴി നാലുമുക്കിൽ നടന്ന ഒരു കൊലക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വ്യാപകമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു.
ചിറയിൻകീഴ്, മംഗലപുരം, കടയ്ക്കാവൂർ പോലീസ് സ്റ്റേഷനുകളിലും, നെയ്യാറ്റിൻകര എക്സൈസ് കേസിലും പ്രതിയായ ഇയാൾ ഏറ്റവും ഒടുവിൽ എം.ഡി.എം.എ വൻ തോതിൽ വിൽപ്പനക്കായി കൊണ്ട് വന്നപ്പോൾ കടയ്ക്കാവൂരിൽ വച്ച് പോലീസ് പിടിയിൽ ആകുകയായിരുന്നു.
ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശത്തിന്റെ ഭാഗമായി ഇയാൾക്കെതിരെ കാപ്പ (ഗുണ്ട ആക്ട്)നിയമപ്രകാരം അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് എസ്.എച്ച്. ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.