തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവിനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും കവർന്നു.
തക്കല സ്വദേശിയായ പ്രവാസി യുവാവ് മുഹൈദ് ആണ് കവർച്ചയ്ക്കിരയായത്. സംഭവത്തിൽ കാമുകി ഇൻഷയെയും സഹോദരനെയും ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഹൈദുമായി പ്രണയത്തിലായിരുന്ന ഇൻഷ, ബന്ധത്തിൽനിന്ന് വിട്ടുപോകണമെങ്കിൽ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു നൽകില്ലെന്ന് മുഹൈദ് പറഞ്ഞതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
വിമാനത്താവളത്തിലെത്തിയ മുഹൈദിനെ ചിറയിൻകീഴിനടുത്തുള്ള റിസോർട്ടിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ടായിരുന്നു കവർച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോൺ, സ്വർണം എന്നിവയാണ് തട്ടിയെടുത്തത്.
രണ്ടു ദിവസത്തിനു ശേഷം പ്രതികള്‍ ചേർന്ന് യുവാവിനെ വിമാനത്താവളത്തിനു മുന്നിൽ ഉപേക്ഷിച്ചു. പിന്നാലെ യുവാവ് വലിയതുറ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും