ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് ലോണായി അനുവദിച്ച തുക ബിജെപി വനിതാ കൗൺസിലറുടെ അക്കൗണ്ടിൽ. സംഭവം വിവാദമായതോടെ തുക തിരിച്ചടച്ചുവെന്ന് ആരോപണം. ആറ്റിങ്ങൽ നഗരസഭയിലെ ഒരു കുടുംബശ്രീയിലെ ഏഴ് അംഗങ്ങൾക്കായി അനുവദിച്ച തുകയാണ് വനിതാ വാർഡ് കൗൺസിലറുടെ അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ ആദ്യവാരം ആണ് തുക അക്കൗണ്ടിൽ വന്നത്. ഒരാഴ്ചയ്ക്ക് ശേഷം കുടുംബശ്രീയിലെ ലോണിന് അപേക്ഷിച്ചിരുന്നവർ നഗരസഭയിലെത്തിയപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്.സംഭവം വിവാദമാവുകയും ചെയ്തതോടെ ഒരു മാസത്തിന് ശേഷം തുക തിരിച്ചടച്ചതായാണ് വിവരം.
എന്നാൽ കുടുംബശ്രീയിലെയും ബാങ്കിലേയും ജീവനക്കാർക്കു സംഭവിച്ച കൈപ്പിഴയാണെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വാദം. വിവാദത്തിൽ ഉൾപ്പെട്ട വാർഡ് കൗൺസിലറടങ്ങുന്ന കുടുംബശ്രീ യൂണിറ്റിലെ ഏഴ് പേർക്കാണ് ലോൺ അനുവദിച്ചത്. ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം ഏഴ് ലക്ഷം രൂപയാണ് അപേക്ഷകർക്ക് അനുവദിച്ചത്. എന്നാൽ തുക മുഴുവനായും ലോണിന് അപേക്ഷിക്കുക പോലും ചെയ്യാത്ത വാർഡ് കൗൺസിലറുടെ കാനറ ബാങ്കിലെ അക്കൗണ്ടിൽ ഇടുകയായിരുന്നു.
എന്നാൽ വാർഡ് കൗൺസിലർ തുക ചെലവാക്കിയതാണ് വിവാദം ആയത്. കൈപിഴ പറ്റി അകൗണ്ടിൽ പണം എത്തിയാൽ അത് എടുത്ത് ചെലവാക്കുന്ന സമയത്ത് അറിയണമല്ലോ എന്നാണ് ആരോപണം. ഒടുവിൽ വിവാദമായപ്പോൾ ആണ് തുക തിരിച്ചടച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം
വനിത കൗൺസലർ ഹൗസിങ് ലോൺ എടുത്തിരുന്നതിനാൽ തുക അക്കൗണ്ടിലേക്ക് വന്നത് അറിഞ്ഞില്ല എന്നാണ് ലഭിക്കുന്ന വിശദീകരണം.
ആറ്റിങ്ങൽ നഗരസഭയിൽ കുടുംബശ്രീ ലോൺ തുക ബി.ജെ.പി കൗൺസിലറുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും, ആ തുക അവർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു എന്ന് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ പ്രസ്ഥാവനയിൽ ആരോപിച്ചു . കൗൺസിലറെ പുറത്താക്കണമെന്നും ഇത് ഉൾപ്പെടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിജിലൻസിനെ കൊണ്ട് അന്വേക്ഷിക്കണമെന്നും ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി കുടുംബശ്രീ ഡയറക്ടർക്കും , വകുപ്പ് മന്ത്രിക്കും പരാതി കൊടുക്കുവാനും തീരുമാനിച്ചതായി
മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണിക്യഷ്ണൻ അറിയിച്ചു.