കഠിനംകുളം സ്‌റ്റേഷനിൽ കസ്റ്റഡിയിലുള്ള പ്രതി ആത്മഹത്യക്ക് ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്തു. പടിഞ്ഞാറ്റുമുക്ക് ചിറയക്കൽ കോവിൽ വിളാകം വീട്ടിൽ 25 കാരൻ സജീറാണ് പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സജീറിനെ കാപ്പ പ്രകാരം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. രാവിലെ ബാത്റൂമിലേക്ക് പോകുന്നതിനിടെ സമീപത്തിരുന്ന കത്തിയെടുത്ത് ഞരമ്പ് മുറിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറായ അനന്തകൃഷ്ണനെ ആക്രമിക്കുകയും ആയിരുന്നു. ഇദ്ദേഹത്തിൻ്റെ ഇരു കൈകൾക്കും കുത്തേറ്റിട്ടുണ്ട്. പ്രതിയെയും പരിക്കേറ്റ പോലീസുകാരനെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയാണ് സജീർ. പ്രതിക്കെതിരെ ബോംബെറ്, വധശ്രമം , അടിപിടി, കവർച്ച എന്നീ കേസുകൾ ഉൾപ്പെടെ ഒമ്പതോളം കേസുകൾ നിലവിലുണ്ടെന്ന് കഠിനംകുളം പോലീസ് അറിയിച്ചു