ആറ്റിങ്ങൽ : കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ആറ്റിങ്ങൽ മേഖലയിൽ വൻ നാശം. ആറ്റിങ്ങൽ, അവനവഞ്ചേരി, തച്ചൂർകുന്ന്, ഊരുപ്പൊയ്ക ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. വിവിധ പ്രദേശങ്ങളിൽ മതിലുകൾ പൊളിഞ്ഞു വീണു. വീടുകളും കെട്ടിടങ്ങളും അപകടവസ്ഥയിലുമായി. മരങ്ങൾ കടപുഴകി വീണും കൃഷി നാശവും ഉണ്ടായി. വീടുകളിൽ വെള്ളം കേറിയതോടെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമാണ്. ഇനിയും മഴ തുടർന്നാൽ നാശനഷ്ടം കൂടുമെന്നാണ് വിവരം. തോടുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്.
അവനവഞ്ചേരി ഊരുപൊയ്ക റോഡ് വെള്ളത്തിൽ മുങ്ങി. യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി. കാട്ടുംപുറം രാമച്ചംവിള ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു ക്യാമ്പ് തുറന്നു. രാമച്ചംവിള എൽപി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആളുകളെ പറഞ്ഞു മനസ്സിലാക്കി ക്യാമ്പിലേക്ക് മാറ്റുകയാണ്.
ആലംകോട് ദേശീയപാതയിൽ അവിക്സ് വീക്ഷണം റോഡിൽ മതിൽക്കെട്ട് തകർന്നു ഇടവഴിയിലേക്ക് വീണു. ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെട്ടിരിക്കുന്നു.