തിരുവനന്തപുരം : വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത് ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും ആഭ്യന്തര ഉൽപാദനം വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. തീഷ്ണമായ സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിനാണ് ബജറ്റ് ആരംഭിച്ചത്. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ബജറ്റിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.