ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വിതരണം ചെയ്യാനായി കൊണ്ടു വന്ന 75 ഓളം മയക്കുമരുന്ന് ഗുളികകളും, 6.1 ഗ്രാം മെത്താംഫിറ്റമിൻ, 23 ഗ്രാം കഞ്ചാവ് എന്നിവയുമായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ആളെ ആറ്റിങ്ങൽ പോലീസ് പിടികൂടി.
കൊല്ലം പാരിപ്പള്ളി ഇളംകുളം മുസ്തഫ കോട്ടേജിൽ റോളക്സ് പുലി എന്നറിയപ്പെടുന്ന അംബേദ്‌കർ( 27) നെയാണ് ആറ്റിങ്ങൽ തോട്ടവാരം ബൈപ്പാസിൽ നിന്നും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും മറ്റും കഴിഞ്ഞ കുറേ നാളുകളായി വിവിധയിനം സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും പ്രതി വിൽപന നടത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശനൻ ഐപിഎസ്സിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇയാളുടെ ലഹരി ഇടപാടുകളെ കുറിച്ച് ആറ്റിങ്ങൽ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരവെയാണ് പ്രതി ഇന്ന് രാവിലെ മയക്കുമരുന്ന് വിതരണം ചെയ്യാൻ എത്തിയത്. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപകുമാർ.ജി, എസ്ഐമാരായ ജിഷ്ണു എ .എസ്, ബിജു എ .എച്ച്, രാധാകൃഷ്ണൻ, എഎസ്ഐ ഡീൻ, എസ്. സി. പി. ഒമാരായ ശരത് കുമാർ, നിധിൻ, അനിൽകുമാർ, അരുൺകുമാർ എന്നിവരടങ്ങിയ സംഘം അംബേദ്‌കറെ അറസ്റ്റ് ചെയ്തത്.
2020 ൽ കൊല്ലം ചടയമംഗലത്ത് വച്ച് 150 മയക്കുമരുന്ന് ഗുളികകളുമായി ചടയമംഗലം എക്സൈസ് അറസ്റ്റ് ചെയ്ത കേസ്, 2023 ജനുവരിയിൽ അമരവിള ചെക്ക് പോസ്റ്റിൽ വച്ച് 8 കി.ഗ്രാം കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസ് അറസ്റ്റ് ചെയ്ത കേസ്, 2018 ൽ ആറ്റങ്ങലിൽ സജു എന്നയാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് എന്നിവ കൂടാതെ അയിരൂർ, പാരിപ്പള്ളി, വർക്കല, പള്ളിക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലും അംബേദ്കറിനെതിരെ കേസുകൾ നിലവിലുണ്ട്. ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കൊല്ലം, തിരുവനന്തപുരം അതിർത്തികളിൽ എത്തിച്ച് കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അംബേദ്കർ. മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും പ്രതിയിൽ നിന്നും കണ്ടെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.