വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാൻ കടുത്ത സിനിമാ ആരാധകനാണെന്നും സിനിമകളിലെ സംഭവങ്ങൾ ജീവിതത്തിൽ അനുകരിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളിൽ ചിലർ പറയുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മർദിച്ചു. തുടർന്ന് ചെരുപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളുവെന്നും അഫാൻ പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.
2016ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ കഥയും ഇതുതന്നെയായിരുന്നു. നായകനെ വില്ലൻ മർദ്ദിക്കുകയും തുടർന്ന് നായകൻ തിരിച്ചടിക്കുവരെ ചെരുപ്പ് ഇടാതെ നടക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ രംഗങ്ങളെ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കുന്നതിനാൽ കൂട്ടക്കൊലപാതകത്തിന് പിന്നിലും ഇത്തരത്തിൽ സിനിമ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയമാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.