കടയ്ക്കാവൂർ : മഴക്കാർ കണ്ടാലോ കാറ്റ് ഒന്ന് ആഞ്ഞ് വീശുകയോ ചെയ്താലോ കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നതായി നാട്ടുകാർ. നാളുകളായി കടയ്ക്കാവൂരിലെ അവസ്ഥ ഇതു തന്നെയാണ്. കടയ്ക്കാവൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലാണ് കടയ്ക്കാവൂർ, ആനത്തലവട്ടം, കീഴാറ്റിങ്ങൽ, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലും, വക്കം – ചിറയിൻകീഴ് പഞ്ചായത്തുകളുടെ കുറച്ചുഭാഗങ്ങളിലും വൈദ്യുതി വിതരണം നടത്തുന്നത്.
പൊള്ളുന്ന ചൂടിൽ വലയുന്ന ജനത്തിനു ഇരുട്ടടിയാവുകയാണ് അപ്രതീക്ഷിത വൈദ്യുതി മുടക്കം. വീട്ടിലും ഓഫിസിലും മറ്റും ഫാനോ എസിയോ ഇല്ലാതെ അൽപനേരം പോലും ചെലവഴിക്കാൻ കഴിയില്ലെന്നിരിക്കെ രാപകൽ ഭേദമില്ലാതെ വൈദ്യുതി മുടങ്ങുന്നു. രാത്രിയിലും ഇതുതന്നെ സ്ഥിതി.ഇതോടെ ഉറക്കവും നഷ്ടപ്പെടുകയാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കത്തിനു പുറമേയാണ് അപ്രഖ്യാപിത വൈദ്യുതിമുടക്കം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ദിവസത്തിൽ നിരവധി പ്രാവശ്യമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. പരാതിപ്പെടുമ്പോൾ പത്ത് മിനിറ്റിനകം പുനഃസ്ഥാപിച്ചാലും അല്പസമയത്തിനകം വൈദ്യുതി വീണ്ടും നഷ്ടപ്പെടുമെന്ന് ആക്ഷേപമുണ്ട്. കടയ്ക്കാവൂർ സെക്ഷൻ ആഫീസിൽ വിളിച്ചാൽ 33 കെ.വി സബ് സ്റ്റേഷന്റെ കുഴപ്പമാണെന്ന് പറയുമെന്നും സബ് സ്റ്റേഷനിൽ വിളിക്കുമ്പോൾ അവിടെ പ്രശ്നമില്ലെന്ന് പറയുമെന്നും ആരോപണമുണ്ട്. വൈദ്യുതി വിതരണത്തിന്റെ തകരാറുമൂലം ഈ പ്രദേശങ്ങളിലെ കംപ്യൂട്ടർ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയാണ്. ഇതു മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ഒരു അന്തിമ പരിഹാരം ഉണ്ടാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.