വീട് നിർമ്മാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച നിർമ്മാണ തൊഴിലാളിക്ക് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ടു. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമ്മനാണ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. രണ്ടാഴ്ച മുൻപ് കീഴാറ്റിങ്ങൽ ഭാഗത്ത് വീട് പണി നടത്തുന്നതിനിടയിൽ സമീപത്തുള്ള അത്തിയിറക്കോണം ചിറയിൽ ഇറങ്ങി നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ വെള്ളം സുധർമ്മൻ ശേഖരിച്ചിരുന്നു. തുടർന്ന് രണ്ടുദിവസം കഴിഞ്ഞ് സുധർമ്മന് പനി പിടിക്കുകയും മരുന്നു കഴിച്ച് ഭേദമാവുകയും ചെയ്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശക്തമായ പനി ഉണ്ടാകുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സുധർമ്മന് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രദേശത്തെ കുളങ്ങളും തോടുകളും പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകുകയും പ്രദേശവാസികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു. ദിവസങ്ങൾക്കു മുൻപ് അത്തിയിറക്കോണം ചിറയിൽ നിന്നും പായൽ വാരിയ രണ്ടുപേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
