കഠിനംകുളം : നിരവധി അടിപിടി കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വന്ന കഠിനംകുളം പഴഞ്ചിറ മണക്കാട്ട് വീട്ടിൽ ഏയ്‌സ് കണ്ണൻ എന്ന് വിളിക്കുന്ന വിപിൻ (26)വയസ്സിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ ഉത്തരവായി.
2025 ഫെബ്രുവരിയിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ശേഷം ഒളിവിൽ കഴിയുകയും അതിനിടയിൽ മയക്കുമരുന്നു കൈവശം വച്ചതിനും പത്തനാപുരം എക്സൈസ് അറസ്റ്റ് ചെയ്തു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഊട്ടിയിൽ ഒളിവിൽ താമസിച്ചു വരവേ വിപിനെ അവിടെ നിന്നും അതിസാഹസികമായി കഠിനംകുളം പോലീസ് പിടികൂടുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ജുഡീഷ്യൽ കസ്റ്റഡിയിൽ ആറ്റിങ്ങൽ സബ്ജയിൽ പാർപ്പിച്ചുവരവേ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കൽ ഉത്തരവാകുകയും തിരുവനന്തപുരം റൂറൽജില്ല പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജുലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് തിരുവനന്തപുരത്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വ്യാപാരവും ഗുണ്ടാ പ്രവർത്തനങ്ങളും അമർച്ച ചെയ്യുന്നതിന് ശക്തമായ പോലീസ് നടപടി തുടരുമെന്ന് കഠിനംകുളം പോലീസ് അറിയിച്ചു.