അരുവിക്കര ഇരുമ്പയിൽ റോഡിൽ വച്ച് യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ.
വട്ടിയൂർക്കാവ് തിടമംഗലം മാറാത്തല വീട്ടിൽ കിരൺ വിജയ് (27), കൊടുങ്ങാനൂർ പ്ലാവോട് വീട്ടിൽ അഭിലാഷ് എന്ന അപ്പു (27), വട്ടിയൂർക്കാവ് മണ്ണറക്കോണം ചുണ്ടവിള വീട്ടിൽ സുജിത്ത് (38) , കൊടുങ്ങാനൂർ മാർക്കറ്റ് ജംഗ്ഷൻ ശാസ്താംവിള വീട്ടിൽ അരുൺ കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 21 നാണ് സംഭവം. ഇരുമ്പ സ്വദേശികളായ ബിനു,രാജീവ് എന്നിവരെയാണ് നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചു വീഴ്ത്തി റോഡിലിട്ട് ആക്രമിക്കുകയായിരുന്നു. പ്രതികൾ മുഖം മൂടി ധരിച്ചിരുന്നു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി സുദർശൻ.കെ.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഒളിയിടത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു