നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ മുഴുവൻ പച്ചക്കറികളും സംഭരിക്കും: മന്ത്രി ജി.ആർ അനിൽ

IMG-20250529-WA0034

കർഷകരെ നേരിട്ട് കണ്ട് മന്ത്രി പ്രശ്നങ്ങൾ വിലയിരുത്തി

നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിൽ കർഷകർ എത്തിക്കുന്ന മുഴുവൻ പച്ചക്കറികളും സംഭരിക്കുവാൻ ധാരണയായതായി ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് കൃഷിവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായതായും സംഭരണം കാര്യക്ഷമവും സമയബന്ധിതവും ആക്കുവാൻ കൃഷിവകുപ്പിന്‍റെ കതിർ പോർട്ടലിലും ഹോർട്ടികോർപ്പിന്‍റെ എം.ഐഎസ് ലും സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകർക്ക് നൽകാനുള്ള അഞ്ച് മാസത്തെ ഹോർട്ടികോർപ്പ് കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യും. ജനുവരി മുതൽ മെയ് മാസം വരെയുള്ള കുടിശ്ശികയായ 48,18,000 രൂപയാണ് വിതരണം ചെയ്യുന്നത്.

രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കർഷകരും ഉല്ലാദിപ്പിക്കുന്ന പച്ചക്കറിയുടെ ഇനവും അളവും ലഭ്യമാക്കുന്ന തീയതിയും മുൻകൂട്ടി അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സംഭരണ നടപടികൾ പൂർത്തീകരിക്കും. നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ പച്ചക്കറി സംഭരണത്തിലുണ്ടായിട്ടുള്ള അസ്ഥിരത, മേഖലയിലെ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് പ്രദേശത്തുണ്ടാക്കുന്ന പ്രശ്നങ്ങളും ഇക്കാര്യം അടിയന്തരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കർഷക പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അടിയന്തരയോഗം ചേർന്നത്.

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഹോർട്ടികോർപ്പിലെ ചില ഉദ്യോ​ഗസ്ഥർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് ബദൽ സംവിധാനം ഒരുക്കും. കർഷകർ നേരിട്ട നിർഭാഗ്യകരമായ സംഭവങ്ങൾ ന്യായീകരിക്കാൻ തയ്യാറല്ല. കുടിശ്ശിക വന്ന സമയത്ത് വ്യക്തമായ ഇടപെടൽ നടത്തി ഹോർട്ടികോർപ്പ് കുടിശ്ശിക കർഷകർക്ക് ഓണസമയത്ത് നൽകിയിട്ടുണ്ട്. കർഷകരുടെ പ്രയാസങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നു. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ ഫ്രീസർ അറ്റകുറ്റപ്പണി നടത്തും. ടോയ്ലറ്റ് ഒരു മാസത്തിനകം ശരിയാക്കി നൽകും.

ഏത് സമയവും വിളിക്കാൻ ഒരു പൊതുഫോൺ നമ്പർ കർഷകർക്ക് കൊടുക്കും. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ വികസനം കൊണ്ടുവരും. കർഷകരുടെ ഉത്പ്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കിയാൽ മാത്രമേ കർഷകർക്ക് ആദായം ഉണ്ടാക്കാൻ സാധിക്കൂ.
കൃഷി ആദായകരമാക്കുന്നതിനും കർഷകരുടെ ഉത്പ്പന്നങ്ങൾ മൂല്യവർദ്ധിതമാക്കുന്നതിനും പുതിയ സംവിധാനം സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. നെടുമങ്ങാട് അന്താരാഷ്ട മാർക്കറ്റിനെ കൃഷിക്കാരുടെ അടുത്ത ബന്ധുവാക്കി മാറ്റുന്നതിനുള്ള ഇടപെടൽ നടത്തും. കൃഷി മന്ത്രിയും മാർക്കറ്റ് സന്ദർശിക്കും. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയമില്ലെന്നും മന്ത്രി അറിയിച്ചു.

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ചേർന്ന യോ​ഗത്തിൽ കാപ്കോ അഡീഷണൽ എംഡി സജു സുരേന്ദ്രൻ, ജോയിന്റ് ഡയറക്ടർ ബിന്ദു സി.പി, നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് സെക്രട്ടറി സിന്ധു കെ.എസ്, ഹോർട്ടികോർപ്പ് ജില്ലാ മാനേജർ മണിവർണൻ. വിവിധ ബ്ലോക്കുകളിലെ കർഷക പ്രതിനിധികൾ, ആയുഷ് ഫാർമേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!