ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കവലയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു

IMG-20250602-WA0031

പ്രവേശനോത്സവം പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നോട്ടുപോയെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. തിരുവനന്തപുരം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കവലയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സ്‌കൂള്‍ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിക്കുന്നു. ആദ്യമായി സ്‌കൂളിലെത്തുന്ന കുരുന്നുകള്‍ വളരെ സന്തോഷത്തോടെയാണ് ഇതെല്ലാം ആസ്വദിക്കുന്നത്. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍, സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ എന്നിങ്ങനെ പൊതുവിദ്യാഭ്യാസ രം​ഗത്ത് നമ്മുടെ സർക്കാർ വളരെയധികം മുന്നോട്ടുപോയി.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള രണ്ടാഴ്ചക്കാലം സാമൂഹ്യ പ്രസക്തിയുള്ള വിവിധ വിഷയങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതിദരിദ്രരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും ഇത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒ.എസ് അംബിക എംഎല്‍എ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും അവര്‍ പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപയും എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയും വിനിയോഗിച്ചാണ് കവലയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം നിർമിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ആര്‍ സലൂജ. ജില്ലാ പഞ്ചായത്ത് മണമ്പൂര്‍ ഡിവിഷന്‍ അംഗം വി.പ്രിയദര്‍ശിനി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, സിനി ആര്‍ട്ടിസ്റ്റ് അഖില്‍ കവലയൂര്‍, സ്കൂൾ അധികൃതർ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!