പാപ്പാല എല്‍.പി സ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരം വെറും ഒരു കെട്ടിടം മാത്രമല്ല, നാടിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയുടെ അടയാളമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളിന്റെ വളര്‍ച്ചയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ട് വന്ന നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും പഞ്ചായത്ത് ഭരണത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ശ്രമം കൊണ്ടാണ് ഈ കെട്ടിടം യാഥാര്‍ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. പാപ്പാല എല്‍.പി.എസ് സ്‌കൂൾ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കെട്ടിടം പൂര്‍ത്തിയായത് ഒരു പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയാണെന്നത് വളരെ പ്രതീക്ഷയേകുന്ന കാര്യമാണ്. പുതിയ വാതായനങ്ങളിലേക്ക് വിദ്യാര്‍ഥികളെ നയിക്കാന്‍ ഈ കെട്ടിടം വഴിതെളിയിക്കും. വിദ്യാഭ്യാസം ഒരു വ്യക്തിയെ മാത്രമല്ല, ഒരു സമൂഹത്തെയും രൂപപ്പെടുത്തുന്നു. അങ്ങനെയുള്ള ഭാവിയിലേക്ക് ഓരോ സ്‌കൂളും നമ്മെ നയിക്കുകയാണ്. അത്തരമൊരു മഹത്തായ ദൗത്യത്തിനായി പാപ്പാല എല്‍.പി. സ്‌കൂള്‍ ഇനി കൂടുതല്‍ കരുത്തോടെ മുന്നേറട്ടെയെന്നും മന്ത്രി ആശംസിച്ചു.
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മുന്നോട്ട് കുത്തിക്കുകയാണെന്നും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്, വിദ്യാര്‍ഥികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളിലൊന്നാണ് ഇന്ന് നാടിനു സമര്‍പ്പിച്ച സ്‌കൂള്‍ മന്ദിരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാപ്പാല എല്‍.പി.എസിന്റെ ബഹുനില മന്ദിരത്തിനായി ഒരു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പും ആറു ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും വിനിയോഗിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.
ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണന്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സിബി എന്നിവര്‍ പങ്കെടുത്തു.