പാലോട്: ടാപ്പിംഗ് തൊഴിലാളിയായ ഭാര്യയ്ക്കും ഭർത്താവിനും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ആലുങ്കുഴി മണ്ണയത്തുവിള ഇമ്മാനുവേൽ ഹൗസിൽ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30നായിരുന്നു സംഭവം.
ടാപ്പിംഗിനായി രണ്ടുപേരും സ്കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം.ഗ്ലോറിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.ഗുരുതരമായി പരിക്കേറ്റ ഗ്ലോറി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഐ.സി.യുവിൽ ചികിത്സയിലാണ്. ഭർത്താവായ ജോസിന്റെ പരിക്ക് ഗുരുതരമല്ല. ആലുങ്കുഴി സി.എസ്.ഐ പള്ളിക്ക് സമീപത്തു വച്ചായിരുന്നു പന്നിയുടെ ആക്രമണം.രണ്ട് ദിവസം മുൻപ് സാമൂഹ്യപ്രവർത്തകനും ബോട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായിരുന്ന ഉല്ലാസ് ആത്മമിത്രത്തിനെയും രാത്രി 10 ഓടെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.നിർദ്ധന കുടുംബാംഗങ്ങളായ ജോസിന്റെയും ഗ്ലോറിയുടേയും ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം കാനാവിൽ ഷിബു ആവശ്യപ്പെട്ടു.