സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രിയോടെ ആരംഭിച്ചു. ഇതരസംസ്ഥാനങ്ങളിലെ ട്രോളിങ് ബോട്ടുകളും അതിലെ തൊഴിലാളികളും തീരംവിട്ടു. ഹാർബറുകളിലെയും ലാൻഡിങ് സെന്ററുകളിലെയും ഡീസൽ ബങ്കുകളും അടച്ചു. ഇൻബോർഡ് വള്ളങ്ങൾക്കായി അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സർക്കാർ സൗജന്യ റേഷൻ നൽകും. സമ്പാദ്യ സമാശ്വാസനിധിയിൽനിന്ന് 3000 രൂപയും ഇക്കാലയളവിൽ നൽകും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമ നടപടിയുണ്ടാകും. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമും തുറന്നു.