കിളിമാനൂർ : വഴിയോരത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അക്ഷര കൂട്ടായ്മ ഒരുക്കി സാംസ്ക്കാരിക പ്രവർത്തകർ. മലയാളത്തിൻ്റെ മഹാപുണ്യമായ എം.ടി.വാസുദേവൻ നായരുടെ സ്മരണക്കായി പോങ്ങനാട്, തോപ്പിൽ ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രമാണ് എം.ടി.സ്മാരക ഗ്രന്ഥശാലയായി മാറിയത്.യാത്രക്കാർക്കായി വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച വിശ്രമ കേന്ദ്രത്തെയാണ് പോങ്ങനാട്, തോപ്പിൽ വി.എം.ജംഗ്ഷനിൽ വിസ്മയ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് ഭാരവാഹികൾ ആധുനികസൗകര്യങ്ങളോടെഗ്രന്ഥശാലയാക്കി മാറ്റിയത്. ഗ്രന്ഥശാലയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. കണ്ണാടിയിൽ തീർത്ത ബുക്ക് ഷെൽഫുകൾ, വായനക്കാർക്കുള്ള ഇരിപ്പിടങ്ങൾ, ചുറ്റും ചെടിചട്ടികൾ വച്ചുപിടിപ്പിച്ച പൂന്തോട്ടം, മൺകൂജയിലെ പൈപ്പിൽ നിന്നുള്ള കുടിവെള്ളം, രാത്രിവായനക്കായി പ്രത്യേക വിളക്ക് എന്നിവ നിർമ്മിച്ചാണ് യാത്രക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ കാത്തിരിപ്പു കേന്ദ്രത്തെ വായനശാലയാക്കിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ക്ലബ് രക്ഷാധികാരി അജയകമാർ അധ്യക്ഷനായി. ക്ലബ് പ്രസിഡൻ്റ് സജീവ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോങ്ങനാട് രാധാകൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ മനോജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതകുമാരി, ജയകാന്ത്, സാമൂഹ്യപ്രവർത്തകൻ അനൂപ് തോട്ടത്തിൽ സുധീർ എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ലബ് ജോയിൻ്റ് സെക്രട്ടറി ആരോമൽ നന്ദി പറഞ്ഞു.