നെടുമങ്ങാട്: രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വേങ്കവിളയിലെ നീന്തൽക്കുളത്തിലാണ് ഷിനിൽ (14), ആരോമൽ (13) എന്നീ കുട്ടികൾ മുങ്ങിമരിച്ചത്. ശനിയാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അപകടമുണ്ടായത്. എന്നാൽ, അപകടത്തിൽപ്പെട്ട കുട്ടികൾ പരിശീലനത്തിന് എത്തിയതായിരുന്നില്ല. പരിശീലനത്തിനെത്താറുള്ള കുട്ടികളല്ല അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
പിൻവശത്തുള്ള മതിൽ ചാടിക്കടന്നാണ് ഏഴ് കുട്ടികൾ നീന്തൽക്കുളത്തിലെത്തിയത്. തുടർന്ന് കുളിക്കുന്നതിനിടെയാണ് കുളത്തിന്റെ ആഴമേറിയ ഭാഗത്ത് കുട്ടികൾ മുങ്ങിപ്പോയത്. മറ്റു കുട്ടികളുടെ ബഹളംകേട്ട് സമീപവാസികൾ ഒടിയെത്തി മുങ്ങിപ്പോയ കുട്ടികളെ കരയ്ക്കെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഞ്ചായത്തിന്റെ നീന്തൽക്കുളത്തിലാണ് അപകടമുണ്ടായത്. രാവിലെയും വൈകുന്നേരവും മാത്രമാണ് ഇവിടെ പരിശീലനം നടത്താറുള്ളത്. മറ്റു സമയങ്ങളിൽ ഗേറ്റ് പൂട്ടിയിടുകയാണ് പതിവ്.