മണമ്പൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കവലയൂരിന് സമീപം മാടൻകാവിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി എത്തിച്ച കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. തുടർന്ന് മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രവർത്തകരെത്തി സ്ഥലത്ത് ക്ലോറിനേഷൻ നടത്തി. ഓടയിൽ ഒഴുക്കിയ കക്കൂസ് മാലിന്യം വിവിധ ഇടങ്ങളിലേക്കും വീടുകൾക്ക് പരിസരത്തേക്കും പരന്നൊഴുകി.
കരാർ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ നന്നായി ശേഖരിക്കുന്ന കക്കൂസ് മാലിന്യം സീവേജ് പ്ലാന്റിൽ എത്തിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ രാത്രിയുടെ മറവിൽ ആണ് സാമൂഹ്യവിരുദ്ധർ ഈ പരിസരത്ത് മാലിന്യം ഒഴുക്കിയത്. കടയ്ക്കാവൂർ പോലീസും സംയുക്തമായി പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ മാലിന്യം പൂർണമായും വൃത്തിയാക്കുന്നതിന് വേണ്ടി ഫയർഫോഴ്‌സിനെ സമീപച്ചെങ്കിലും അവർ സ്ഥലത്ത് എത്താൻ കൂട്ടാക്കിയില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി.