അഞ്ചുതെങ്ങ്: ദേശീയ ജലപാതയിലെ നെടുംങ്ങണ്ടയിൽ പഴയകാലം മുതൽ നിലനിന്നിരുന്ന ബോട്ട് ജെട്ടി പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വി. ശശി എം.എൽ.എ അറിയിച്ചു. സി.പി.ഐ.എം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയുടെ നിവേദനത്തെ തുടർന്ന് എം.എൽ.എ സ്ഥലം സന്ദർശിച്ചാണ് പദ്ധതി സംബന്ധിച്ച് നടപടികളുണ്ടാകുമെന്ന് അറിയിച്ചത്.
ജലപാത സജീവമായിരുന്ന കാലഘട്ടത്തിൽ നെടുംങ്ങണ്ടയിലെ കടവിൽ നിന്നും കെട്ടുവള്ളങ്ങൾ മുഖേന കയറുൾപ്പെടെയുള്ള സാധനങ്ങൾ കയറ്റിവിടുന്നതിനും ഇറക്കുന്നതിനും ഉപയോഗിച്ചിരുന്നുവെന്ന ചരിത്രം ഇതിന് പിന്നിലുണ്ട്. ഇപ്പോഴും ആ കടവ് അതേ ഭാഗത്തുണ്ട്.
ദേശീയ ജലപാതയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കായിക്കര കടവിന് ശേഷമുള്ള അടുത്ത ബോട്ട് ജെട്ടി വെട്ടൂർ ഭാഗത്താണ് നിലവിലുള്ളത്.
പൊന്നുംതുരുത്ത്–ചെമ്പകത്തറ വിനോദപഥം കൂടുതൽ ആകർഷകമാകും
പ്രകൃതിരമണീയമായ പൊന്നുംതുരുത്തും, മഹാകവി കുമാരനാശാൻ കവിതകൾ എഴുതിയ ചെമ്പകത്തറയും സമീപ പ്രദേശങ്ങളാണ്. നിരവധി വിനോദ സഞ്ചാരികൾ ദിവസേന ഇവിടെയെത്തുന്ന പശ്ചാത്തലത്തിൽ, ബോട്ട് ജെട്ടി പുനഃ സ്ഥാപിക്കുന്നത് ടൂറിസം മേഖലക്ക് ഏറെ ഗുണകരമാവുമെന്നതിൽ സംശയമില്ല.
വികസനത്തിനും ഗതാഗത സൗകര്യത്തിനും മുന്നോട്ട്
നെടുംങ്ങണ്ട പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും വിനോദ സഞ്ചാരികളുടെ ഗതാഗത സൗകര്യത്തിനും നെടുംങ്ങണ്ടയിലെ ഒന്നാം പാലത്തിനും പുതിയ പാലത്തിനും ഇടയിലായി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ ജലഗതാഗത വകുപ്പ് മന്ത്രിക്കും വി. ശശി എം.എൽ.എക്കും നിവേദനം നൽകിയിരുന്നു. നിവേദനത്തെ തുടർന്നാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്. എം.എൽ.എയുടെ സന്ദർശനത്തിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. വിമൽരാജ്, വിജയ് വിമൽ, വിഷ്ണു മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പദ്ധതിയുടെ നടപ്പിലാക്കൽ വഴി പ്രദേശത്തിന് വൈവിധ്യമാർന്ന വികസന സാധ്യതകളാണ് തുറക്കപ്പെടുന്നത് എന്ന് എം.എൽ.എ വ്യക്തമാക്കി.