കാട്ടാക്കട: കാട്ടാക്കട ഗായത്രി വധക്കേസിൽ പ്രതി പ്രവീണിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കോടതി. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 മാർച്ച് അഞ്ചിനാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂർ സ്വദേശി പ്രവീൺ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021-ൽ വെട്ടുകാട് പള്ളിയിൽവച്ച് ഇയാൾ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു.
പ്രവീണിന്റെ ഭാര്യ ഈ വിവരമറിഞ്ഞു ജ്വല്ലറിയിലെത്തി ബഹളംവച്ചതിനെത്തുടർന്ന് ഗായത്രിറി സപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാൻ പ്രവീൺ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് 2022 മാർച്ച് അഞ്ചിനു തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനു സമീപമുള്ള ഹോട്ടലിൽ മുറിയെടുത് ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകുന്നേരം അഞ്ചു മണിയോടെ മുറിക്കുള്ളിൽ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കഴുത്തിൽ ചുറ്റി വലിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗായത്രി ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീർക്കാനും പ്രതി ശ്രമിച്ചിരുന്നു.സംഭവ ദിവസം വിഷയം പറഞ്ഞ് തീർക്കാൻ എന്നുപറഞ്ഞ് ഗായത്രിയെ പ്രവീൺ തമ്പാനൂരിലെ ഹോട്ടലിലേക്ക് വിളിച്ചു. കാട്ടാക്കടയിൽ സ്കൂട്ടറിൽ എത്തി പ്രവീൺ തന്നെയാണ് ഗായത്രിയെ കുട്ടിയത്. തുടർന്ന് തമ്പാനൂരിലെ ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ബസിൽ കയറി ഇയാൾ പറവൂരിലേക്ക് പോയി. രാത്രി 12.30ഓടെ ഹോട്ടലിൽ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന വിവരം അറിയിച്ചു. രക്ഷപ്പെടാൻ കഴിയില്ലന്നു മനസിലാക്കിയതോടെ കീഴടങ്ങാ ൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങൾ പ്രവീണിന്റെതു തന്നെയെന്നു കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകൾ ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മൊഴി നൽകിയിരുന്നു.