വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയുടെ കൈയറ്റു. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈയാണ് അറ്റുപോയത്.
വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാത്തിമയും കുറ്റിമൂട് സ്വദേശിനിയായ സഹപാഠി ഷബാന (19)യും പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേ ദിശയിൽ നിന്ന് പിറകിലൂടെ എത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് മറികടക്കാൻ ശ്രമിക്കവെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് വാഹനത്തിനു പിറകിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും കൈയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഉടൻതന്നെ ഇരുവരേയും നാട്ടുകാർ ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേർക്കുന്നതിനായി സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനയും ഫാത്തിമയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ എംഎൽടി വിദ്യാർഥിനികളാണ്.


