ആറ്റിങ്ങലിൽ മരണാനന്തര ചടങ്ങ് നടന്ന വീട്ടിൽ വാക്കു തർക്കത്തിൽ ഏർപ്പെട്ട യുവാക്കൾ കിണറ്റിൽ അകപ്പെട്ടു.ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പിറക് വശത്തെ ഒരു വീട്ടിലെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയവരായിരുന്നു അഞ്ച് യുവാക്കൾ.
മദ്യലഹരിയിൽ ആയിരുന്ന ഇവർ കിണറിന് സമീപം ഇരുന്ന് സംസാരിക്കുകയും പിന്നീട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ആയിരുന്നു. വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെ മൂന്നുപേർ കിണറ്റിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ കിണറ്റിൽ നിന്ന് ഒരാളെ ആദ്യംരക്ഷിച്ചു.
പിന്നീട് ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി സ്റ്റേഷൻ ഓഫീസർ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ മറ്റു രണ്ടുപേരെ കൂടി പുറത്തെടുത്തു. കിണറിൽ വെള്ളമുണ്ടെങ്കിലും ഒരു വശം പാറയാണ്. കിണറ്റിൽ വീണവർക്ക് പ്രാഥമിക കാഴ്ചയിൽ മുറിവ് ഒന്നും ഇല്ലെങ്കിലും നല്ല രീതിയിൽ ചതവ് പറ്റിയിട്ടുണ്ട്.
കിണറിന് 50 അടിയോളം താഴ്ചയും ആറടിയോളം വെള്ളവും ഉണ്ടായിരുന്നു. ആറ്റിങ്ങൽ സ്വദേശികളായ അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിൽ അകപ്പെട്ടത്.


