തിരുവനന്തപുരം: വയോധികയെ പീഡിപ്പിച്ച് അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്.
85 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻതന്നെ ഇവരെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മർദിച്ച് വഴിയില്‍ ഉപേക്ഷിച്ചതെന്ന നിലയിലായിരുന്നു പൊലീസ് കരുതിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികമായ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


