പാങ്ങോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസംഗം മണിക്കൂറുകൾക്കകം സ്ഥാനം രാജിവച്ചു.
പാങ്ങോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസംഗം മണിക്കൂറുകൾക്കകം സ്ഥാനം രാജിവച്ചു. ഇവിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. വാർഡ് 8 ഭരതന്നൂരിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ എസ് ഗീതയാണ് പഞ്ചായത്ത് പ്രസിഡന്റായി വിജയിച്ചത്.
ആകെ 19 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽ ഡി എഫ് 7, യു ഡി എഫ് 6, ബിജെപി 2, വെൽഫെയർ പാർട്ടി 1, എസ് ഡി പി ഐ 3 എന്നിങ്ങനെയാണ് കക്ഷിനില.
ഗീതയ്ക്ക് യുഡിഎഫിന്റെ 6 വോട്ടും വെൽഫെയർ പാർട്ടിയിലെ ഒരു വോട്ടും എസ് ഡി പി ഐ യുടെ മൂന്ന് വോട്ടും ലഭിച്ചു.എൽഡിഎഫിന് ഏഴു വോട്ടുകളാണ് ഉണ്ടായിരുന്നത്.
വെൽഫയർ പാർട്ടിയും എസ് ഡി പി ഐയും കോൺഗ്രസ് സ്ഥാനാർഥിക്കു പിന്തുണ നൽകിയതോടെ ഗീതയ്ക്ക് 10 വോട്ടുകൾ ലഭിച്ചു. എസ്ഡിപിഐ പിന്തുണ കോൺഗ്രസ് സ്വീകരിച്ചതിനെതിരെ എൽഡിഎഫും കോൺഗ്രസിൽ ഒരുഭാഗവും പ്രതിഷേധിച്ചതോടെ ഗീത സ്ഥാനം രാജിവെക്കുകയായിരുന്നു.
മാത്രമല്ല, എസ്ഡിപിഐ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായ യു ഡി എഫ് അംഗം ലളിത കുമാരിയും രാജിവെച്ചു.
തുടർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പിന്നീട് നടക്കുമെന്നാണ് അറിയുന്നത്. വെൽഫെയർ പാർട്ടി പ്രതിനിധി യുഡിഎഫിനൊപ്പം ചേരുമെന്നും തുടർന്ന് എൽ ഡി എഫിനും യു ഡി എഫിനും 7 വീതം സീറ്റുകൾ ആവുകയും ഒടുവിൽ നറുക്കെടുപ്പിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


