മത്സ്യഗ്രാമമായ അഞ്ചുതെങ്ങിൽ ഒരു പൊതുമാർക്കറ്റ് വേണമെന്ന ആവശ്യം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. വർഷങ്ങളായി നിലനിൽക്കുന്ന ജനങ്ങളുടെ ശക്തമായ ആവശ്യമാണ് ഇത്.
മുതലപ്പൊഴി ഹാർബർ പോലുള്ള പ്രധാന മത്സ്യബന്ധന–വിപണന കേന്ദ്രം പ്രവർത്തിക്കുന്ന പ്രദേശമാണ് അഞ്ചുതെങ്ങ്.
ഇവിടേക്ക് ദിവസേന വലിയ തോതിൽ മത്സ്യം എത്തുന്നുണ്ടെങ്കിലും, അതിനനുസരിച്ചൊരു പൊതു മാർക്കറ്റ് ഇതുവരെ നിലവിലില്ല.
ഇതിന്റെ ഫലമായി, തീരദേശവാസികളും സാധാരണക്കാരായ ജനങ്ങളും ഇപ്പോഴും കടയ്ക്കാവൂർ, വക്കം തുടങ്ങിയ സമീപ പ്രദേശങ്ങളിലെ മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്.എന്നാൽ അവിടങ്ങളിലെ പല മാർക്കറ്റുകളും ഇപ്പോൾ പൊളിച്ചു നീക്കപ്പെട്ട അവസ്ഥയിലാണ്.
നിലവിൽ അഞ്ചുതെങ്ങിലും പരിസര പ്രദേശങ്ങളിലുമായി ലൈസൻസോടുകൂടിയ ഒരു സ്വകാര്യ മത്സ്യമാർക്കറ്റും, അംഗീകാരമില്ലാത്ത മറ്റ് ചില മത്സ്യ മാർക്കറ്റുകളുമാണ് പ്രവർത്തിക്കുന്നത്.
അംഗീകാരമില്ലാത്ത മാർക്കറ്റുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതോടെ വ്യാപാരികളും ജനങ്ങളും വലിയ പ്രതിസന്ധിയിലാണ്. പൊതുമാർക്കറ്റ് ഇല്ലാത്തതിനാൽ വ്യാപാരികൾ റോഡരികുകളിലാണ് കച്ചവടം നടത്തുന്നത്.
ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടസാധ്യതകൾക്കും കാരണമാകുകയാണ്.
അതുകൊണ്ട് ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന, അനുയോജ്യമായ ഒരു സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പൊതുമാർക്കറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അങ്ങനെ ഒരു മാർക്കറ്റ് യാഥാർത്ഥ്യമായാൽ പഞ്ചായത്തിന് സ്ഥിരമായ വരുമാനം ലഭിക്കും, പ്രദേശത്തെ ഉൽപ്പന്നങ്ങൾക്ക് ഉറച്ച വിപണി ലഭിക്കും, അതോടൊപ്പം തന്നെ വിഷരഹിതമായ മത്സ്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാനും കഴിയും.
അഞ്ചുതെങ്ങിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും
ഒരു പൊതുമാർക്കറ്റ് അത്യാവശ്യമാണ്.


