
നഗരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ യെ മർദ്ധിച്ചതായി സംഭവത്തിൽ പ്രതികളിൽ ഒരാൾ പള്ളിക്കൽ സ്റ്റേഷനിലെ പോലീസുകാരനാണ്.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. വെള്ളല്ലൂർ ശിവശക്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന അടിപിടിക്കിടെ പിടിച്ചു മാറ്റാൻ എത്തിയ നഗരൂർ എസ്.ഐ എൻ.അൻസാറിനാണ് മർദ്ദനമേറ്റത് .
പള്ളിക്കൽ സ്റ്റേഷനിലെ സി.പി.ഒ ചന്തു ഉൾപ്പെടെ ആരോമൽ, ആദിത്യൻ എന്നീ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
അമ്പലത്തിൽ നടന്നുവന്ന നാടൻപാട്ട് സമാപനത്തോട് അടുക്കുന്ന സമയം കുറച്ചുപേർ തമ്മിൽ വഴക്കിടുന്നത് കണ്ട എൻ.അൻസാറും പൊലീസുകാരും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു വിട്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെ നിന്നും 100 മീറ്റർ മാറി വീണ്ടും അടി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ച എസ്.ഐ അങ്ങോട്ട് എത്തിയപ്പോൾ ആയിരുന്നു ആക്രമണം ഉണ്ടായത് . നേരത്തെ നടന്ന അടിപിടിയിൽ പിടിച്ചു മാറ്റിയത് തന്റെ അനിയനെ ആണെന്നും പറഞ്ഞു ആരോമൽ എസ്.ഐയുടെ ഷർട്ടിൽ പിടിക്കുകയും നെയിം പ്ലേറ്റ് വലിച്ചു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ഓടയിലേക്ക് തള്ളിയിട്ടു .
എസ്.ഐയും കൂടെ ഉണ്ടായിട്ടിരുന്ന പോലീസുകാരനും ചേർന്ന് മൂവരെയും ബലം പ്രയോഗിച്ചു ജീപ്പിൽ കയറ്റിയതോടെ സംഘം വീണ്ടും അക്രമാസക്തമായി. താനും പോലീസുകാരനാണെന്നും ജോലി പോയാൽ അത് വിഷയമല്ലെന്നും വിലങ് അഴിച്ചാൽ കാണിച്ചു തരാമെന്നും ഒക്കെ ചന്തുവും സംഘവും ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിക്കേറ്റ എസ്.ഐ അൻസാർ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.
കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും പൊതു സ്ഥലത്തു അക്രമം നടത്തിയതും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.


