
മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് അവതരണം പൂര്‍ത്തിയായി. ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ടു നിന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിച്ചത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ തുടർച്ചയായുള്ള ഒന്‍പതാമത്തെ ബജറ്റ് ആണിത്.
ബജറ്റിൽ കേരളം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല. എയിംസ്, അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയ പ്രതീക്ഷിച്ചിരുന്ന രണ്ട് പദ്ധതികളും ബജറ്റിൽ ഉള്‍പ്പെട്ടില്ല. പുതുതായി ഏഴു അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളം ഇടംപിടിച്ചില്ല. കേരളം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജുമില്ല. അതേസമയം, ധാതുമണൽ ഖനന ഇടനാഴിയിൽ കേരളം ഇടംപിടിച്ചു. കടലാമ സംരക്ഷണ കേന്ദ്രവും കേരളത്തിൽ സ്ഥാപിക്കും. കൈത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു.
ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും പ്രഖ്യാപിച്ചു. നാളികേര പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദായ നികുതിയിൽ വൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്. പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. നികുതി നിയമങ്ങള്‍ ലഘൂകരിക്കും.


