
കിളിമാനൂർ: സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കിളിമാനൂരിൽ യുവതിക്ക് അമ്മാവന്റെ വെട്ടേറ്റു. കിളിമാനൂരിന് സമീപം പോങ്ങനാട് സ്വദേശിനിയായ സിന്ധു (34)വിനെയാണ് അമ്മയുടെ സഹോദരനായ മണിക്കുട്ടൻ (54) വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
മകളെ ട്യൂഷന് വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. സിന്ധുവിന്റെ വീടിന് സമീപമാണ് പ്രതിയായ മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്. വെട്ടേറ്റ സിന്ധുവിന് ഇരുകൈകളിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മണിക്കുട്ടനെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി കിളിമാനൂർ പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ തന്നെ സ്ഥിരമായി തർക്കമുണ്ടായിരുന്നുവെന്ന് സമീപവാസികളും പറയുന്നു. സ്കൂട്ടറിന്റെ ടയറിലെ കാറ്റ് ഊരി വിടുകയും ടയർ പഞ്ചറാക്കുകയും ചെയ്യാറുണ്ടായിരുന്നത്രെ.


