
വർക്കല: കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കിണറിനുള്ളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു.
വർക്കല കണ്ണംബ ചരുവിള വീട്ടിൽ വിനീത് (പക്രു–36) ആണ് മരിച്ചത്. കുടുംബവീട്ടിലെ 120 അടി ആഴവും ഏകദേശം 15 അടി വെള്ളവുമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ അപകടം സംഭവിച്ചത്.
കിണറിനുള്ളിൽ ചവിട്ടിനിൽക്കാൻ പടവുകൾ ഇല്ലാത്തതും, വെളിച്ചക്കുറവും വായുവിന്റെ അഭാവവും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫയർഫോഴ്സ് സംഘം അരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പാതളക്കരണ്ടി ഉപയോഗിച്ച് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നു വിനീതിനെ കണ്ടെത്തിയത്.
ബോഡി ഹാർണസ്, ബി.എ സെറ്റ്, ഹെൽമെറ്റ് എന്നിവ ധരിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അഷ്റഫിന് കിണറിനുള്ളിൽ ശ്വാസതടസം അനുഭവപ്പെട്ടതോടെ സംഘം റോപ്പ് ഉപയോഗിച്ച് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെടുത്തു.
തുടർന്ന് വിനീതിനെയും പുറത്തെത്തിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു


