
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഗവൺമെന്റ് ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന ‘സ്നേഹധാര’ പദ്ധതി 10 വർഷം പൂർത്തിയാക്കി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ ആയുർവേദ ചികിത്സ, മരുന്നുകൾ, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയ അനുബന്ധ സേവനങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് സ്നേഹധാര.
പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തിരു: ഗവ: ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.
പദ്ധതി കോഡിനേറ്റർ ഡോ റോഷ്നി അനിരുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പത്ത് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയ ഗുണകരമായ മാറ്റത്തിൻ്റെ ശാസ്ത്രീയമായ രേഖകളും അടങ്ങിയ പുസ്തകം ഡി.എ.എം.ഇ ഡോ. ടി.ഡി. ശ്രീകുമാർ പ്രകാശനം ചെയ്തു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ ഭാരതീയ ചികിത്സ വകുപ്പ് ഡീ എം ഓ ഡോ. മിനി എസ്. പൈ റിപ്പോർട്ട് അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന ബി, തിരു: ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിത വി കെ , ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുനിൽകുമാർ, AKGACAS സെക്രട്ടറി ഡോ ആനന്ദ് എസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. സ്നേഹധാര പദ്ധതിയിലെ ഡോ രേഷ്മ ആർ ജി കൃതജ്ഞത രേഖപ്പെടുത്തി.
ഭിന്നശേഷി കുഞ്ഞുങ്ങൾക്കായുള്ള മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. പദ്ധതിയിലെ ആയുർവേദ ചികിത്സയിലൂടെ ലഭ്യമായ ഗുണകരമായ മാറ്റത്തെ കുറിച്ച് അമ്മമാർ അവരുടെ അനുഭവം പങ്കിട്ടത് ഏറെ ഹൃദയസ്പർശിയായി.


