
ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം നഗര പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴകിയ ഭക്ഷണം പിടികൂടി. എന്ത് വിശ്വസിച്ചു ആളുകൾ ഹോട്ടലുകളിൽ നിന്ന് പണം കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. യാത്രക്കാരും പല മേഖലകളിൽ ജോലി നോക്കുന്നവരും ഉൾപ്പെടെ വിശപ്പ് അകറ്റാൻ ആറ്റിങ്ങലിലെ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പണം കൊടുത്ത് വിഷം കഴിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയാൽ എന്ത് ചെയ്യുമെന്നാണ് ചോദ്യം ഉയരുന്നത്.
നഗരസഭ പരിധിയിൽ നടന്ന പരിശോധനയിൽ 12 ഓളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതയാണ് വിവരം. എന്നാൽ ഏതൊക്കെ ഹോട്ടലുകളിൽ നിന്നാണ് പിടികൂടിയതെന്ന് പറയാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. മുൻ കാലങ്ങളിൽ ഇത്തരത്തിൽ പിടികൂടുന്ന ഭക്ഷണം നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രദർശിപ്പിക്കുമ്പോൾ ഏതൊക്കെ ഹോട്ടലുകളിൽ നിന്ന് ഏതൊക്കെ വിഭവങ്ങൾ പിടികൂടി എന്ന് പേരുകൾ സഹിതം ബോർഡ് സ്ഥാപിക്കുമായിരുന്നു. ഉദ്യോഗസ്ഥർ നൽകുന്ന പിഴയേക്കാൾ ഹോട്ടലുകർ ഭയപ്പെടുന്നതും അതായിരുന്നു. കാരണം ഹോട്ടലിന്റെ പേര് ആളുകൾ മനസ്സിലാക്കിയാൽ അത് കച്ചവടത്തെ ബാധിക്കുമെന്ന ഭീതി ഉണ്ടായിരുന്നു. അങ്ങനെ എങ്കിലും ചിലർ നല്ല ഭക്ഷണം നൽകാൻ നിർബന്ധിതരാകും. എന്നാൽ ഇപ്പോൾ ഏതൊക്കെ ഹോട്ടൽ എന്ന് ബോർഡ് സ്ഥാപിക്കാത്തതിനാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നതിൽ സംശയമില്ല എന്നാണ് ആളുകൾ പറയുന്നത്.
മാംസ വിഭവങ്ങൾ ഉൾപ്പെടെ വിവിധ ഹോട്ടലുകളിൽ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണങ്ങളാണ് ഈ കാണുന്നത്. തുടർന്നും പരിശോധന നടത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.


