
ആറ്റിങ്ങലിൽ വീട്ടമ്മ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചെന്ന് കുടുംബത്തിന്റെ പരാതി.ആറ്റിങ്ങൽ കാട്ടുമ്പുറം ചരുവിള പുത്തൻവീട്ടിൽ ബീന (51) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ 21നാണ് ബി.പി കൂടിയതിനെ തുടർന്ന് ബീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തസമ്മർദ്ദം തലച്ചോറിനെ ബാധിക്കുകയും തുടർന്ന് 22 ആം തീയതി രാത്രിയോടെ ബീന മരണപ്പെടുകയും ചെയ്തു.
ആറ്റിങ്ങൽ രാമച്ചംവിളയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു ബീന ചികിത്സ തേടിയിരുന്നത്. എന്നാൽ ഒരുമാസമായി ഇവിടെ ഡോക്ടർ ഇല്ല.ഡോക്ടർ ജോലി മതിയാക്കി പോയതിനാൽ ഓ പി ഇല്ല എന്ന ബോർഡ് ഗേറ്റിൽ പതിച്ചിട്ടുണ്ട്.
ബീന മരിക്കുന്നതിന് രണ്ടുദിവസം മുൻപ് ഇവിടെ ബിപി നോക്കുവാനായി എത്തിയിരുന്നു.
എന്നാൽ ഡോക്ടർ ഇല്ലാത്തതിനാൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പോകുവാനായി ജീവനക്കാർ നിർദേശിച്ചു.
വലിയകുന്ന് ആശുപത്രിയിൽ എത്തി ബിപി പരിശോധിച്ചു അവിടെ നിന്നും മൂന്നുദിവസത്തേക്ക് മരുന്ന് നൽകി.
എന്നാൽ ബീനയ്ക്ക് ബിപിക്ക് ശമനം ഉണ്ടായില്ല.
തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്.
അപ്പോഴേക്കും രക്തസമ്മർദ്ദം കൂടി തലച്ചോറിനെ ബാധിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ബീന മരണപ്പെട്ടു. സമയത്ത് മതിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ബീനയെ രക്ഷിക്കാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
ആറ്റിങ്ങൽ നഗരസഭ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് രാമച്ചം വിളയിൽ പ്രവർത്തിക്കുന്നത്. ഒരുമാസമായി താൽക്കാലികമായി ഒരു ഡോക്ടറെ നിയമിക്കുവാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപം .
നഗരസഭാ പരിധിയിലും സമീപപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടറുടെ അഭാവം രോഗികളെ വലക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.


