
സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ മുൻപില്ലാത്ത വിധത്തിലുള്ള അത്ഭുതകരമായ മുന്നേറ്റമാണ് നടന്നു വരുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ചിറയൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന കുതിപ്പിന് കിഫ്ബി നൽകിയ പിന്തുണ വലുതാണ്. 30 കൊല്ലം കൊണ്ട് നടക്കേണ്ട വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമായത്.
അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ കാലവധി പൂർത്തിയാകുമ്പോൾ 150ലധികം പാലങ്ങൾ നാടിന് സമർപ്പിക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്നാരംഭിച്ച് പണ്ടകശാലയ്ക്ക് സമീപം വരെ 430 മീറ്ററിലാണ് പാലം. രണ്ട് ലൈൻ റോഡും നടപ്പാതയും ഉൾപ്പെടെ 10.15 മീറ്റർ വീതിയുണ്ട്.
റെയിൽഭവ മേൽപ്പാലത്തിനു സമീപം നടന്ന പരിപാടിയിൽ വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ,ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ എം. അൻസാർ തുടങ്ങിയവർ പങ്കെടുത്തു.


