
വർക്കല : വർക്കലയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മംഗലപുരത്ത് അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് പോലീസ്.
ബാലരാമപുരം സ്വദേശി 38 വയസ്സുള്ള വിമൽകുമാറിനെയാണ് ഇന്ന് രാവിലെ വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് ഇയാൾ ലോഡ്ജിൽ മുറി എടുത്തത്. എന്നാൽ ഇയാൾ മുറിയിൽ നിന്ന് പുറത്തു പോകുന്നതോ വരുന്നതോ കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി മുറി തുറന്ന് പരിശോധിക്കുമ്പോഴാണ് വിമൽകുമാറിനെ കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
അതേ സമയം, ഒരു മാസം മുൻപ് മംഗലപുരത്ത് കെ എസ് ആർ ടി സി ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ആറ്റിങ്ങൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. സംഭവം ചോദ്യം ചെയ്ത ഉടൻ തന്നെ പ്രതി ബസിൽ നിന്നും ഇറങ്ങി ഓടിയെന്നുംതുടർന്ന് അഭിഭാഷക മംഗലപുരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.


