
ആറ്റിങ്ങൽ : വീട് കയറി ആക്രമണ നടത്തിയ കേസിൽ 8 പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ചെമ്പൂര് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
ചെമ്പൂര് കാവുവിള രാജീവ് ഭവനിൽ ശ്രീരാജ് (26), സുഹൃത്തുക്കളായ ആദർശ് (21), അജിത്ത് (22) എന്നിവരെ ആക്രമിച്ച കേസിൽ വാളക്കാട് പീലിയോട്ടുകോണം സ്വദേശികളായ അനീഷ് ലാൽ, സൂരജ്, ശ്യാം ലാൽ, വിഷ്ണുലാൽ, ഭദ്രൻ,സന്തോഷ്, അനന്ദു, കിരൺ എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ ശ്രീരാജിന്റെ സുഹൃത്തായ ആദർശും ഒന്നാം പ്രതിയായ അനീഷ് ലാലിന്റെ മകനും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഈ വിഷയത്തിൽ പരാതിക്കാരനും സുഹൃത്തായ അജിത്തും ആദർശിന്റെ പക്ഷം പിടിച്ചതാണ് പ്രതികൾക്ക് വിരോധം വളരാൻ ഇടയായത്.
ഞായറാഴ്ച രാത്രി 8.15ഓടെ രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ വെട്ടുകത്തി, ചുറ്റിക, കാട്ടുകമ്പുകൾ തുടങ്ങിയ ആയുധങ്ങളുമായി വീട്ടിന്റെ മുൻവശത്തെ ഗ്രിൽ വാതിൽ തകർത്തു അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ആക്രമണം നടത്തുന്നതിനിടെ ഭീഷണിയും അസഭ്യം വിളിച്ചുപറച്ചിലും ഉണ്ടായതായി പറയുന്നു.
ആക്രമണത്തിൽ മൂവർക്കും ഗുരുതരമായി പരിക്കേറ്റു. ചുറ്റികകൊണ്ട് മുഖത്ത് അടിയേറ്റ് താഴെ വീണ ഇയാളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. വീട്ടിൽ ഉണ്ടായിരുന്ന ശ്രീരാജിന്റെ സുഹൃത്തുക്കളായ അജിത്തിനെയും ആദർശിനെയും മറ്റ് പ്രതികൾ തടഞ്ഞുവെച്ച് കാട്ടുകമ്പുകൾ കൊണ്ട് മർദ്ദിച്ചു. ആദർശിന്റെ ഇടത് കാലിൽ പലവട്ടം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റതായും അജിത്തിന് തലയിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


