
ആറ്റിങ്ങൽ പൂവൻപാറയിൽ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വയോധികൻ മരണപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ പൊലീസ് അന്വേഷണം ശക്തമാക്കി. അപകടത്തിൽപ്പെട്ട ശേഷം വാഹനം നിർത്താതെ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 3-ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ആറ്റിങ്ങൽ ഭാഗത്ത് നിന്ന് ആലംകോട് ഭാഗത്തേക്ക് അപകടകരമായ രീതിയിൽ ഓടിച്ചു വന്ന ഇരുചക്ര വാഹനം, റോഡ് മുറിച്ചു കടക്കാൻ നിന്നിരുന്ന 65കാരനായ വയോധികനെ ഇടിച്ചിടുകയായിരുന്നു.
ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിയായ സഹദേവനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഹദേവനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഏപ്രിൽ 4-ന് രാവിലെ എട്ടരയോടെ മരണപ്പെട്ടു.
അപകടത്തിന് ശേഷം വാഹനം നിർത്താതെ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. പൊലീസ് പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിലുള്ള വ്യക്തിയെ കുറിച്ച് വിവരമുള്ളവർ 9497960992 എന്ന നമ്പറിൽ അറിയിക്കണമെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.



