
ആറ്റിങ്ങൽ : നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനമായ ഇന്നലെ വൈകുന്നേരം ആറ്റിങ്ങലിൽ നടന്ന കൊട്ടിക്കലാശം രണ്ടര മണിക്കൂറോളം നീണ്ടു നിന്നു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വലിയ രീതിയിലുള്ള കൊട്ടിക്കലാശം നടന്നത് ദേശീയ പാതയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലാണ്. അണികളും നേതാക്കളും ഉൾപ്പെടെ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ പങ്കെടുത്ത കൊട്ടിക്കലാശം കാരണം വഴിമുട്ടിയത് വോട്ട് ചെയ്യേണ്ട പൊതുജനം.
വൈകുന്നേരം 4 മണിയോടെ ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണ് മുന്നണികളുടെ പ്രകടനം ആരംഭിച്ചത്. രണ്ടര മണിക്കൂറോളം വാഹനങ്ങൾ നിർത്തിയിട്ട് യാത്രക്കാർ കുടുങ്ങി കിടന്നു. കിലോമീറ്ററോളമാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ആംബുലൻസ് പോലും കടന്നു പോകാൻ കഴിയാതെയാണ് കൊട്ടിക്കലാശത്തിന്റെ പേരിൽ റോഡ് അടച്ചു പ്രകടനം നടത്തിയത്. അടിയന്തിര ആവശ്യങ്ങൾക്ക് പോകാൻ കഴിയാതെ യാത്രക്കാർ മനസ്സിൽ ശപിച്ചുകൊണ്ട് റോഡിൽ തന്നെ വാഹനങ്ങളുമായി മണിക്കൂറോളം കാത്ത് കിടന്നു.
ജനാധിപത്യ സംവിധാനത്തിൽ ഇങ്ങനെ ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടാണോ വോട്ട് തേടുന്നത് എന്നാണ് പൊതുജനം ചോദിക്കുന്നത്. ഏപ്രിൽ 9നാണു നിയമസഭ തെരഞ്ഞെടുപ്പ്. ഇന്ന് മൗന പ്രചരണമാണ്. ആറ്റിങ്ങലിൽ എൽ ഡി എഫിന് വേണ്ടി ഒ എസ് അംബിക, യു ഡി എഫിന് വേണ്ടി സന്തോഷ് ഭദ്രൻ, എൻ ഡി എയ്ക്ക് വേണ്ടി അഡ്വ പി സുധീർ എന്നിങ്ങനെയാണ് പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ.


